2014 ഡിസംബർ 15, തിങ്കളാഴ്‌ച

കുഞ്ഞൂഞ്ഞേ ഇത് നീയാണോ

നേരം പര പരാ വെളുത്തു . തറ തറാ വെളുക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കുഞ്ഞൂഞ്ഞു സമാധാനിക്കാന്‍ ശ്രമിച്ചു . ജനല്‍ തുറന്നു കുഞ്ഞൂഞ്ഞു പുറത്തേക്കു നോക്കി. ആഹാ .. അതാ കേള്‍ക്കുന്നു പല തരം പക്ഷികളുടെ കല പില ശബ്ദം. ഏതൊക്കെ പക്ഷികള്‍ ആണെന്ന് കണ്ടു പിടിക്കാന്‍ കുഞ്ഞൂഞ്ഞു ഒരു ശ്രമം നടത്തി.
കുഞ്ഞിന്റെ കയ്യില്‍ പിടിച്ചു കിണറ്റിന്‍ കരയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന വഴി കുഞ്ഞിന്റെ തലമുറകള്‍ പലതിനെയും തെറി വിളിക്കുന്ന പക്ഷി സാവിത്രി ആണെന്ന് ഉറപ്പിക്കാം. കാരണം ഈ കോളനിയില്‍ ഈ പക്ഷിക്ക് മാത്രമേ കാക്ക കാറും പോലെ ഉള്ള സമിണ്ട് ഉള്ളൂ . എന്തൊരു ഹമ്മിംഗ് ആണപ്പാ . ഇവളുടെ കൂടെ ആ കെട്ടിയോന്‍ പക്ഷി എങ്ങനെ ആണാവോ നില്‍ക്കുന്നെ ..
കെട്ടിയോന്റെ പുറത്തു ചെണ്ട കൊട്ടുന്ന പോലെ അടിച്ചു കൊണ്ട് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന പക്ഷി രമണി ആണോ അതോ ജാനകി ആണോ? എന്തായാലും ആ ആള്‍ക്ക് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അയ്യായിരത്തി ഇരുനൂറ്റി മുപ്പതില്‍ പാടാന്‍ ചാന്‍സ്‌ കിട്ടും. അത്രയ്ക്ക് കേമമാണ്‌ താളവും ബോധവും.
ഉമ്മറ തിണ്ണയിലിരുന്നു മുറുക്കാന്‍ ഇടിക്കുന്ന മുതു കിളവിയെ പ്രാകുന്ന പക്ഷി ശാന്തമ്മ ആയിരിക്കും. ശാന്തമ്മ പക്ഷി ഉലക്കക്ക് പകരം ആ വല്യമ്മയെ ഉപയോഗിക്കാറുണ്ടെന്നാ പലരും പറയുന്നേ. എന്തിനു അതൊക്കെ ശ്രദ്ധിക്കണം ? നമ്മളായി നമ്മടെ പാടായി.
ആരാണ് കുഴല്‍ കിണറിന്റെ അടുത്ത് ബക്കറ്റില്‍ വെള്ളം തെറിപ്പിച്ചു സാധകം ചെയ്യുന്നത്? ഓ ആ നാട വിര പോലത്തെ ചെക്കന്‍ വിക്രമാദിത്യന്‍ ആണ്. ആരാണാവോ അവനു ഈ പേരിട്ടത്. ആ പേരും അവനെയും കണ്ടാല്‍ സാക്ഷാല്‍ വിക്രമാദിത്യ മഹാ രാജാവ് പോലും വലിച്ചു കൊണ്ടിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു ഓടിപ്പോയി തൂങ്ങി ചാകും. അയ്യോ അവന്‍ സാധകം ചെയ്യുക അല്ലായിരുന്നോ? കുളിക്കാന്‍ മടി ആയിട്ട് അവന്റെ ചേച്ചി സംഗീത അവനിട്ട് കൊട്ടുകയാണ് . കൊട്ട് കിട്ടിയ സന്തോഷത്തില്‍ വിക്രമാദിത്യ മഹാരാജാവ് എട്ടാം കട്ടക്ക് ഒമ്പതാം രാഗത്തില്‍ അളക്കുകയാണ്. എന്തൊരു കാറിച്ച. അവന്റെ ചേച്ചി സംഗീത ഒരു പോക്ക് കേസാണ് . അവളെ ഒന്ന് വളക്കാന്‍ വേണ്ടി കുറെ പാട് പെട്ടതാണ്. അവസാനം ചെരുപ്പ് മുഖത്ത് കിടക്കും എന്ന് പറഞ്ഞപ്പോള്‍ മുഖത്തിന്‌ നാട്ടുകാര്‍ കരം കെട്ടുന്നുണ്ടെന്നു പറഞ്ഞു പിന്മാറിയതാണ്. പോക്ക് കേസല്ലെങ്കില്‍ പിന്നെ അവള്‍ക്കൊന്നു വളഞ്ഞാലെന്താ? അതെങ്ങനാ കുടുംബത്തില്‍ പിറക്കണം പെണ്ണുങ്ങളായാല്‍ .
കുഞ്ഞൂഞ്ഞു പക്ഷി നിരീക്ഷണം മതിയാക്കി മൂരി നിവര്‍ത്തു . കണ്ടമാനം സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് ഉള്ളതില്‍ നല്ലത് നോക്കി നാല് കോട്ടുവാ വിട്ടു. യാതൊരു അഹങ്കാരവും കാണിക്കാതെ കൊട്ടുവാസ് അവരുടെ പാട്ടിനു ഇറങ്ങി പോവുകയും ചെയ്തു . പക്ഷെ കുഞ്ഞൂഞ്ഞു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ പോയ കൊട്ടുവാസ് ഇങ്ങനെ ഒരു കൊടും ചതി ചെയ്യുമെന്ന്. അല്ലെങ്കില്‍ അവര്‍ക്ക് ഇറങ്ങി അതുവഴി അങ്ങ് പോയാല്‍ പോരെ? ഇറയത്ത്‌ ചാരു കസേരയില്‍ മടക്കു പിച്ചാത്തി മടക്കി വച്ചിരിക്കുന്ന പോലെ കുത്തി ചാരി ഇട്ടിരിക്കുന്ന വല്യച്ഛന്റെ മൂക്കിലേക്ക് കയറി പോകണമായിരുന്നോ ?
" ഫാ ... ഉള്ള കള്ളും കഞ്ചാവും വലിച്ചു കെട്ടി കേറി വന്നോളും . മുടിയാന്‍ നേരത്ത് മുടിച്ചൂര്‍പ്പന്‍ കൊലച്ചുണ്ടായ സന്തതി. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ. തന്ത പോയ വഴിയെ നീയും പോകും. അതെങ്ങനെയാ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ "
ഈ തന്തപ്പിടി എന്തിനാ ഈ മത്തന്റെയും കുമ്പളത്തിന്‍റെയും പിന്നാലെ പോകുന്നെ? പഴഞ്ചൊല്ലുകള്‍ ഒക്കെ മാറിയ വിവരം മൂപ്പില്‍സ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ബ്ലഡി പിത്തക്കാടീസ് . കണ്ട്രി ഫെല്ലോ . ഓള്‍ഡ്‌ ടീത്ത്‌ലെസ്സ് കിഴവന്‍ മൂക്കണാഞ്ചി . " ദേ കിഴവാ ശീമ പോര്‍ക്കെ . ചൊല്ലുകളൊക്കെ മാറി. മുരിങ്ങക്കാ നട്ടാല്‍ ചേന വിളയില്ലെന്നാ പുതിയ ചൊല്ല് " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കിഴവന്‍ മൂപ്പില്‍സിന്റെ വിവര സാങ്കേതിക വിദ്യ ഒന്ന് പരിപോഷിപ്പിചാലോ എന്ന് വിചാരിച്ചതാണ്. പിന്നെ അടങ്ങി. എന്തിനാ വെറുതെ മൂപ്പില്‍സിനെകൊണ്ട് സ രി ഗ മ പ ദ നീ പാടിക്കുന്നെ? വേണ്ട.. ജീവിച്ചു പോയ്ക്കോട്ടെ ഓള്‍ഡ്‌ മങ്കി തന്തപ്പടി .
എന്നാലും ഒരു കൊട്ടുവായ്ക്ക് ഇത്രേം പവറോ ? ഒന്ന് പരീക്ഷിച്ചു നോക്കാം. കുഞ്ഞൂഞ്ഞു വായുടെ മുന്നില്‍ കൈ കൊണ്ട് വച്ചു . കുഞ്ഞൂഞ്ഞിന്റെ കൈക്കുള്ള പ്രത്യേകത ആയിരുന്നു അത്. കൈ വായുടെ മുന്നിലേക്ക്‌ കൊണ്ട് വരാന്‍ സാധിക്കും. അതുപോലെ തല ചൊറിയുക, മൂക്കില്‍ വിരലിട്ടു തിരിക്കുക, ചെവിയില്‍ ചെറു വിരല്‍ കടത്തി പമ്പരം പോലെ കറക്കി ആത്മ നിര്‍വൃതി അടയുക തുടങ്ങിയ മറ്റുള്ള ഒരാള്‍ക്കും പറ്റാത്ത അഭ്യാസ മുറകളും കുഞ്ഞൂഞ്ഞിന് വശമുണ്ടായിരുന്നു.
കുഞ്ഞൂഞ്ഞു കയ്യിലേക്ക് ഊതി . എന്റമ്മച്ചീ .. ലോകത്ത് ഒരാള്‍ക്കും ഇതുപോലൊരു ദുര്‍ഗതി വരുത്തരുതേ .. ചുമരില്‍ ചാരി നിന്നത് രക്ഷയായി. അല്ലെങ്കില്‍ നാറ്റം കൊണ്ട് മറിഞ്ഞു വീണേനെ . എന്തായിരിക്കും ഈ നാറ്റത്തിനു കാരണം? കുഞ്ഞൂഞ്ഞു ഗവേഷണിക്കാന്‍ തുടങ്ങി. ഗവേഷണത്തിന്റെ അവസാനം കുഞ്ഞൂഞ്ഞു കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്
1 . പല്ല് തേച്ചിട്ട് ഒരാഴ്ച ആയിരിക്കുന്നു
2 . ഇന്നലെ പട്ട ചാരായം ആണ് കുടിച്ചത്

3 . മേമ്പൊടിക്ക് താറാ മൊട്ടയും കഞ്ചാവും വലിച്ചിരുന്നു
4 . വാ കഴുകിയിരുന്നില്ല .
എന്തായാലും ഇന്നൊന്നു പല്ല് തേക്കണം. കുളിക്കണോ? വേണ്ട. അത് അടുത്ത ആഴ്ച മതി. കുഞ്ഞൂഞ്ഞു പല്ല് തേക്കാനുള്ള യന്ത്ര സാമഗ്രികള്‍ തപ്പാന്‍ തുടങ്ങി . കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പഴയ പുസ്തകങ്ങളും തകര പാട്ടകളും കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ നിന്നും ഒരു ബ്രഷ് കണ്ടെടുത്തു. വല്ല എലിയും വലിച്ചുകൊണ്ട് പോയതായിരിക്കും. ബ്രഷിന്റെ പല്ലുകള്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടി വരും. അത്രയ്ക്ക് ഫിനിഷിംഗ്. എന്തായാലും വേണ്ടില്ല. ഇനി പേസ്റ്റ് വേണമല്ലോ. ഇനി അതൊക്കെ തപ്പി നേരം കളയാന്‍ നേരമില്ല . തല്‍ക്കാലം സോപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം . അതിനു സോപ്പ് എവിടെ?
സോപ്പിനു വേണ്ടി ഉള്ള അന്വേഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കുഞ്ഞൂഞ്ഞു തുടങ്ങി വച്ചു. ഇനി വല്ല സി ബി ഐ യെകൊണ്ടും അന്വേഷിപ്പിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചു അതെക്കുറിച്ച് ഗവേഷണിക്കാന്‍ വേണ്ടി തയ്യാറെടുക്കുമ്പോഴാണ് സോപ്പ് കണ്ടത്. കഴുക്കോലിന്റെ മുകളില്‍ കൊണ്ട് വച്ചിരിക്കുന്നു പരട്ട എലി . അവനെ എങ്ങാന്‍ ഇപ്പൊ കയ്യില്‍ കിട്ടിയാല്‍ .. ഹാ ..
ബ്രുഷും സോപ്പും എടുത്തു കുളിമുറിയിലേക്ക് കയറി. ബ്രഷ് കൊണ്ട് സോപ്പിനു നോവാത്ത രീതിയില്‍ രണ്ടു തൊണ്ട് തോണ്ടി. എന്നിട്ട് പല്ല് തേക്കാന്‍ ആരംഭിച്ചു . മുഖം കഴുകി വീണ്ടും മുറിയിലെത്തി.
പുറത്തു കാക്കകള്‍ കാറുന്നു. കുയിലുകള്‍ കൂകുന്നു. മൂങ്ങകള്‍ മൂങ്ങുന്നു. കുഞ്ഞൂഞ്ഞിന് അതിലേക്കൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനാണ് കുഞ്ഞൂഞ്ഞ് . ഭാവിയെക്കുറിച്ച് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ചായക്ക്‌ പലഹാരം ഇഡ്ഡലി ആണോ അതോ ദോശ ആണോ. ഇനി അതിനു ചമ്മന്തി ആണോ സാമ്പാര്‍ ആണോ? ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും ഇല്ല . അന്തവും കുന്തവും പിന്നെ പണ്ടേ ഇല്ലാത്തത് കൊണ്ട് അതെക്കുറിച്ച് ഗവേഷണിക്കാന്‍ തല്‍ക്കാലം കുഞ്ഞൂഞ്ഞ് താല്പര്യം എടുത്തില്ല . അടുക്കളയില്‍ കയറി സൌമ്യമായി അമ്മയെ വിളിച്ചു
" അമ്മേ ....................... "
മാതാജി തിരിഞ്ഞു നോക്കി . നില്‍ക്കുന്നല്ലോ തന്റെ സീമണ്ട ഫുത്രന്‍ . കടിഞ്ഞൂല്‍ സന്തതി. അവസാന കാലത്ത് തനിക്കു വായ്ക്കരിയിടാനും കൊള്ളി വെക്കാനും ദൈവം തന്ന അരുമ സന്താനം . സദ്‌ ഗുണ സമ്പന്നന്‍ , വായില്‍ വിരലിട്ടാല്‍ കടിക്കാത്തവന്‍ ... മകനെ നോക്കും തോറും മാതാജിക്ക് രോമാഞ്ചം . ആഹ്ലാദം ആമോദം .... സന്തോഷം കൊണ്ട് അമ്മച്ചിക്ക് പള്ളിയില്‍ പോയി ഒരു പാട്ട് കുര്‍ബാനയോ പള്ളിപ്പെരുന്നാളോ വരെ നടത്തിയാലോ എന്ന് ആശ തോന്നി.
" തള്ളേ .... എന്ത് കാഴ്ച കണ്ടോണ്ടു നിക്കുവാ ? വെശന്നിട്ടു പാടില്ല. വല്ലതും തിന്നാന്‍ ഇരിപ്പുണ്ടെങ്കില്‍ താ "
മകന്റെ തിരു വചനങ്ങള്‍ കേട്ട് മാതാജിയുടെ മനസ് നിറഞ്ഞു . പള്ളിപ്പെരുന്നാളും പാട്ട് കുര്‍ബാനയും എന്ന ആശകള്‍ ശൂ .... എന്ന് കൈകൊട്ടി പാടിക്കൊണ്ട് ഇറങ്ങി പോകുന്നത് മാതാജി വിഷമത്തോടെ നോക്കി നിന്നു.
മകന് മുണുങ്ങാന്‍ ദോശയും ചമ്മന്തിയും വിളമ്പി. മാതാജി ഇന്റര്‍ നാഷണല്‍ കാര്യമായ പശുവിനു കാടി കൊടുക്കുക എന്ന അതി ഭീകരമായ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പോയി. വയറു നിറച്ചു മുണുങ്ങി നാലഞ്ചു സുന്ദരന്‍ ഏമ്പക്കങ്ങളും വിട്ടു കുഞ്ഞൂഞ്ഞ് ഇറങ്ങി നടന്നു .
അതെ കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ ഒരു ദിവസം തുടങ്ങുകയാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ