2018 ഫെബ്രുവരി 15, വ്യാഴാഴ്‌ച

കുഞ്ഞൂഞ്ഞേ ഇത് നീയാണോ ഭാഗം 2

റോഡില്‍ ഇറങ്ങി നിന്ന് കുഞ്ഞൂഞ്ഞ് ഇടത്തേക്ക് നോക്കി. വലത്തേക്ക് നോക്കി. മേലേക്കും താഴേക്കും നോക്കി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഒന്ന് തിരിഞ്ഞും നോക്കി. എങ്ങോട്ട് പോകണം? അതെപ്പറ്റി ഒന്ന് ഗവേഷണിച്ചാലോ എന്ന് കുഞ്ഞൂഞ്ഞിലെ ഗവേഷകന്‍ ആലോശിച്ചു . പിന്നൊന്നും ചിന്തിച്ചില്ല. അങ്ങ് ഗവേഷണിച്ചു .

1 . ഇടത്തേക്ക് പോയാല്‍ പാരലല്‍ കോളേജ് . അവിടേക്ക് പോയാല്‍ ഇന്നലെ സൂസന്നയെ കമ്മെന്ടടിച്ചതിന്റെ പേരില്‍ അവളുടെ ജിം ചെട്ടനെങ്ങാന്‍ ചോദിയ്ക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ കട്ടേം പടോം മടങ്ങും. ദൈവം സഹായിച്ചു കട്ടയും ഇല്ല പടവും ഇല്ല. അത് പക്ഷെ ആ അഹങ്കാരി ചേട്ടന് അറിയില്ലല്ലോ. എന്തിനാ വെറുതെ അടി ഇരിക്കുന്നിടത്ത് മോന്ത കൊണ്ട് വക്കുന്നെ? വേണ്ട

2 . വലത്തേക്ക് പോയാല്‍ നേഴ്സറി . അങ്ങോട്ട്‌ പോയിട്ടെന്തിനാ? കൊച്ചു പിള്ളേര്‍ക്ക് വാവാവോ പാടി കൊടുക്കാനോ? എന്‍റെ ഫട്ടി ഫോകും

3 . കിഴക്കോട്ടു പോയാല്‍ കള്ള് ഷാപ്പിലെത്തും . ഇന്നലത്തെ കെട്ടു വിടാന്‍ മൂന്നാലെണ്ണം അങ്ങ് താങ്ങാം. കുഞ്ഞൂഞ്ഞു കീശയില്‍ തപ്പി നോക്കി . ന പൈസ ന ചില്ലറ . പോക്കെറ്റിലേക്ക് നോക്കിയ കുഞ്ഞൂഞ്ഞു അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടു . കണ്ടമാനം ദീര്‍ഘ നിശ്വാസംസ് സ്റ്റോക്ക്‌ ഉണ്ടായത് കൊണ്ട് വിടുന്നതില്‍ കുഞ്ഞൂഞ്ഞ് പിശുക്ക് കാണിച്ചില്ല. അതുകൊണ്ട് തന്നെ നിശ്വാസംസ് നല്ല അന്തസ്സായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി . ഉത്സവം കഴിഞ്ഞ പറമ്പ് പോലെ വിജനമായി കിടക്കുന്ന കീശ . ഷാപ്പ്‌ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ കുഞ്ഞൂഞ്ഞിന് തോന്നി . ഒട്ടും അമാന്തിച്ചില്ല. ഷാപ്പിന്റെ നേരെ നോക്കി കൊടുത്തു നല്ല നാല് കൊഞ്ഞനം .

4 . പടിഞ്ഞാറോട്ട് പോയാല്‍ ക്ലബ്‌ . അവിടെ ഉണ്ടാകും തന്റെ സല്സ്വഭാവികളായ സങ്ങാതിമാര്‍ . മാര്‍കളുടെ മെയിന്‍ പണി കള്ളടിയും ചീട്ടു കളിയും . പിന്നെ അല്ലറ ചില്ലറ വായ്‌ നോട്ടവും. പലരുടെയും വായില്‍ വിരലില്‍ എണ്ണാവുന്ന പല്ലുകള്‍ മാത്രേ ഉള്ളൂ . നാട്ടുകാരുടെ സ്നേഹപ്രകടനം അതിര് കവിയുമ്പോള്‍ പല്ലുകളുടെ എണ്ണം കുറയും എല്ലുകളുടെ എണ്ണം കൂടും . ഇപ്പൊ തന്നെ വായില്‍ പല്ലുകള്‍ കൊറഞ്ഞു വരികയാണ്. ഇനീം കുറക്കണോ?

വേണ്ട . ആദ്യം ക്ലബ്ബിലേക്ക് പോകാം . തീരുമാനം പെട്ടെന്നായിരുന്നതുകൊണ്ട് പിന്നെ കുഞ്ഞൂഞ്ഞ് മറ്റൊന്നും ചിന്തിച്ചില്ല. നേരെ അങ്ങ് നടന്നു . നടക്കുന്നതിനിടയിലാണ് കുഞ്ഞൂഞ്ഞ് ഒരു കാര്യം ശ്രദ്ധിച്ചത് . ചെരിപ്പിന്റെ വള്ളി പോട്ടാറായിരിക്കുന്നു . വള്ളിയെ നോക്കും തോറും കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു . നാട്ടിലെ ഏറ്റവും പുരാതന വസ്തുവായ വള്ളിയമ്മ . വള്ളിയമ്മ ഈസ്‌ നല്ലൊരു അമ്മ . ഒരു സ്ത്രീ രത്നം . വള്ളി രത്നത്തിന്റെ ഫര്താവിന്റെ പേര് വേലുക്കുട്ടി . വേലുക്കുട്ടിയും ഒരു രത്നമായിരുന്നു . വേലു രത്നത്തിന് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ . വൈകുന്നേരം കള്ളടിച്ചു പാമ്പായി വട്ടവും ചതുരവുമായി വന്നു വള്ളി രത്നതിനെ കുനിച്ചു നിര്‍ത്തി ടമാര്‍ പടാര്‍ എന്ന് ഭീകര ശബ്ദത്തില്‍ നടുപ്പുറത്ത് അലക്കും. ആദ്യമൊക്കെ വള്ളിയമ്മക്ക് ഈ പരിപാടി അല്പം പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് ഇതൊരു ശീലമായി മാറിയതോടെ ഇടി കിട്ടാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി . വേലു രത്നം കുടിച്ചു വന്നു ഇടിക്കാന്‍ മറന്നുപോയാലും ഫാര്യാ രത്നം ഉറക്കത്തീന്ന് വിളിചെണീപ്പിച്ചു ഇടിപ്പിക്കുമായിരുന്നു .

അങ്ങനെ ഒരുനാള്‍ വേലുക്കുട്ടി രത്നം മര്‍ഗയാ . ഇടി കൊള്ളാതെ വള്ളി മാതാവിനുണ്ടോ ഉറക്കം വരുന്നു ? തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉരുണ്ടും പിരണ്ടും നോക്കി. നോ രക്ഷ . വള്ളി രത്നം പുറത്തിറങ്ങി മുറ്റത്ത്‌ കൂടെ തേരാപ്പാരാ നടന്നു . അപ്പോഴാണ്‌ ഒരു ഞെട്ടിക്കുന്ന സത്യം വള്ളി മാതാജി കണ്ടത് . ചെരിപ്പിട്ടിട്ടില്ല . ചെരിപ്പും തപ്പി വീടിനു ചുറ്റും നടന്നപ്പോള്‍ വള്ളി മാതാജി രോമാഞ്ച കഞ്ചുകമണിയിക്കുന്ന കോരിത്തരിപ്പിക്കുന്ന ഒരു വസ്തു കണ്ടത് . അമ്മിയും അമ്മിക്കുഴയും . ഒട്ടും മടിച്ചില്ല . അമിക്കുഴയും എടുത്തു കൊണ്ട് തിരിച്ചു നടന്നു. ഓല മേഞ്ഞ മേല്‍ക്കൂരയിലേക്ക് അമ്മിക്കുഴ എറിഞ്ഞു . എന്നിട്ട് കുനിഞ്ഞു നിന്നു . അമ്മിക്കുഴ " ഭും " എന്ന ശബ്ദ വാദ്യ മേള ഘോഷത്തോടെ വള്ളിയമ്മയുടെ നടുപ്പുറത്ത് വന്നു വീണു .

ആഹഹഹ ... ചെറിയാന്‍ ജി ഇടിക്കുന്ന അതേ പോലെ തന്നെ . വള്ളി മാതാജിക്ക് ഹരം കയറി . പിന്നേം പിന്നേം അമ്മിക്കുഴ എറിഞ്ഞു . ഭും ഭും ശബ്ദം പിന്നേം പിന്നേം ... പത്തു പതിനഞ്ചു പ്രാവശ്യം എറിഞ്ഞതോടെ വള്ളിയമ്മക്ക് ഉറക്കം വന്നു തുടങ്ങി . അമ്മിക്കുഴ എടുത്തു വച്ചു പോയി സുഖമായി ഉറങ്ങുകയും ചെയ്തു .

മരിക്കുന്നത് വരെ വള്ളി മാതാജി ഈ കര്‍മ്മം ക്രിയ ചെയ്തിരുന്നു . മരിച്ചതിനു ശേഷം ചെയ്യാറുണ്ടോ എന്ന് അമ്മച്ചിയാണേ കുഞ്ഞൂഞ്ഞിന് ഒരു അറിവും ഇല്ല .

വള്ളി ചരിതം ആട്ടക്കഥ ഓര്‍ത്ത് നടക്കുന്നതിനിടയില്‍ കുഞ്ഞൂഞ്ഞ് മനസ്സില്‍ അഞ്ചാറു ലഡ്ഡു പൊട്ടുന്ന ഒരു കാഴ്ച കണ്ടു . കുറച്ചു മുമ്പിലായി നില്‍ക്കുന്നല്ലോ തന്‍റെ ഫ്രേമ ഫാജനം ... ഫ്രാണ ഫ്രേയസി ... ഞണ്ടുങ്കല്‍ ഓമന ... ഓമനയെ കണ്ട കുഞ്ഞൂഞ്ഞിന് വണ്ടര്‍ . കുഞ്ഞൂഞ്ഞിനെ കണ്ട ഓമനക്കു വണ്ടറോട് വണ്ടര്‍ . രണ്ടാളുടെം വണ്ടര്‍ കണ്ടു വണ്ടറടിച്ച കുഞ്ഞൂഞ്ഞിന്റെ മീശ രോമാങ്ങള്‍ക്ക് വരെ രണ്ടു ണ്ട ഉള്ള വണ്ടര്‍ ..

കുഞ്ഞൂഞ്ഞ് ഓമനയുടെ അടുത്തേക്ക് പതിയെ ചുവടു വച്ചു . ഓമനയുടെ ഞണ്ടിന്റെ കണ്ണു പോലെ തെങ്കോട്ടും വടങ്കോട്ടും ഉള്ള കണ്ണിലേക്കു നോക്കും തോറും കുഞ്ഞൂഞ്ഞിന് നാണകം . ഷോക്കടിച്ച കാക്ക പോലെ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് നാനകത്തോടെ നിലത്തു കാലു കൊണ്ട് ചേനയും ചക്കയും മാങ്ങയും ഇന്ത്യയുടെ ഫൂഫടവും വരച്ചു .

" ഓമന എന്താ ഇവിടെ നിക്കുന്നെ ? "

" ഞാന്‍ ചേട്ടനെ കാത്തു നിന്നതാ ... " ഓമനയുടെ കിളി മൊഴി .. കാക്കയും ഒരു കിളി തന്നെ എന്ന് കുഞ്ഞൂഞ്ഞ് മനസ്സില്‍ ഓര്‍ത്തു. തന്നെ പ്രോട്യൂസ് ചെയ്തവരോട്‌ അന്നാദ്യമായി കുഞ്ഞൂഞ്ഞിന് വെറുപ്പ്‌ തോന്നി . രോമാന്ജിക്കാന്‍ മരുന്നിനു പോലും ഒരു രോമമില്ലാത്ത ഒരു മഹനെ എന്തിനു ജനിപ്പിച്ചു എന്റെ നിന്തിരുവടിയായ ധന്യ പിതാവേ .... മുകളിലേക്ക് നോക്കി കുഞ്ഞൂഞ്ഞ് തന്‍റെ ഡാഡി യെ മനസ്സില്‍ പ്രാകി .

" എന്തിനാ എന്നെ കാത്തു നില്‍ക്കുന്നെ ? " കുഞ്ഞൂഞ്ഞിന് വള്ളി പൊട്ടാറായ ചെരുപ്പ് മുതല്‍ ആകാംക്ഷ പെരുത്ത്‌ കയറി തലയില്‍ വന്നു "ട്ടോ" എന്ന് പൊട്ടി .

ഓമന കുഞ്ഞൂഞ്ഞിന് ഒരു കമ്പനി കൊടുത്തു കൊണ്ട് നിലത്തു ചേന വരക്കാന്‍ ആരംഭിച്ചു .

"എനിക്ക് ..... എനിക്ക് ..... "

" എന്താ ? ഓമനയുടെയും ചെരിപ്പിന്റെ വള്ളി പൊട്ടാറായോ ? " കുഞ്ഞൂഞ്ഞിന്റെ കണ്ണുകള്‍ ഓമനയുടെ കാലുകളിലേക്ക് പോയി .

" അതല്ല .. എനിക്ക് ചേട്ടനെ ഇഷ്ടമാണ് ... "

ഹല്ലെല്ലൂയ്യ .. സ്തോത്രം ... കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പത്തിരുപത്തഞ്ചു ലഡ്ഡു ഒരുമിച്ചു പൊട്ടി . വീട്ടിലേക്കു ഓടിപ്പോയി തന്റെ മാതാജിയെ ചുമ്മാ ഒരു രസത്തിനു ഉന്തി മറിച്ചിടാനും വീടിനു ചുറ്റും കൈകൊട്ടിപ്പാടി നടക്കാനും കുഞ്ഞൂഞ്ഞിന് അദമ്യമായ ആശ ഉണ്ടായി . സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി ഓമനയുടെ കാലു വാരി നാല് അലക്ക് അലക്കിയാലോ എന്നും കുഞ്ഞൂഞ്ഞ് ചിന്തിച്ചു . എന്തിനാ വെറുതെ നാട്ടുകരെകൊന്ദ് പ്രാന്താ എന്ന് വിളിപ്പിക്കുന്നെ ? വേണ്ട .. തല്‍ക്കാലം തന്റെ ഫ്രേമ ഫാജനത്തെ ഫ്രേമിച്ചു ഫ്രേമിച്ചു പ്രേം കുമാറോ പ്രേം നസീറോ ആകാം .

കുഞ്ഞൂഞ്ഞ് പ്രേമപുരസ്സരം ഓമനയുടെ മുഖത്തേക്ക് നോക്കി . ആ നോട്ടം കണ്ട ഓമന പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നിന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ