2018 ഫെബ്രുവരി 15, വ്യാഴാഴ്‌ച

കുഞ്ഞൂഞ്ഞേ ഇത് നീയാണോ ഭാഗം 2

റോഡില്‍ ഇറങ്ങി നിന്ന് കുഞ്ഞൂഞ്ഞ് ഇടത്തേക്ക് നോക്കി. വലത്തേക്ക് നോക്കി. മേലേക്കും താഴേക്കും നോക്കി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഒന്ന് തിരിഞ്ഞും നോക്കി. എങ്ങോട്ട് പോകണം? അതെപ്പറ്റി ഒന്ന് ഗവേഷണിച്ചാലോ എന്ന് കുഞ്ഞൂഞ്ഞിലെ ഗവേഷകന്‍ ആലോശിച്ചു . പിന്നൊന്നും ചിന്തിച്ചില്ല. അങ്ങ് ഗവേഷണിച്ചു .

1 . ഇടത്തേക്ക് പോയാല്‍ പാരലല്‍ കോളേജ് . അവിടേക്ക് പോയാല്‍ ഇന്നലെ സൂസന്നയെ കമ്മെന്ടടിച്ചതിന്റെ പേരില്‍ അവളുടെ ജിം ചെട്ടനെങ്ങാന്‍ ചോദിയ്ക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ കട്ടേം പടോം മടങ്ങും. ദൈവം സഹായിച്ചു കട്ടയും ഇല്ല പടവും ഇല്ല. അത് പക്ഷെ ആ അഹങ്കാരി ചേട്ടന് അറിയില്ലല്ലോ. എന്തിനാ വെറുതെ അടി ഇരിക്കുന്നിടത്ത് മോന്ത കൊണ്ട് വക്കുന്നെ? വേണ്ട

2 . വലത്തേക്ക് പോയാല്‍ നേഴ്സറി . അങ്ങോട്ട്‌ പോയിട്ടെന്തിനാ? കൊച്ചു പിള്ളേര്‍ക്ക് വാവാവോ പാടി കൊടുക്കാനോ? എന്‍റെ ഫട്ടി ഫോകും

3 . കിഴക്കോട്ടു പോയാല്‍ കള്ള് ഷാപ്പിലെത്തും . ഇന്നലത്തെ കെട്ടു വിടാന്‍ മൂന്നാലെണ്ണം അങ്ങ് താങ്ങാം. കുഞ്ഞൂഞ്ഞു കീശയില്‍ തപ്പി നോക്കി . ന പൈസ ന ചില്ലറ . പോക്കെറ്റിലേക്ക് നോക്കിയ കുഞ്ഞൂഞ്ഞു അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടു . കണ്ടമാനം ദീര്‍ഘ നിശ്വാസംസ് സ്റ്റോക്ക്‌ ഉണ്ടായത് കൊണ്ട് വിടുന്നതില്‍ കുഞ്ഞൂഞ്ഞ് പിശുക്ക് കാണിച്ചില്ല. അതുകൊണ്ട് തന്നെ നിശ്വാസംസ് നല്ല അന്തസ്സായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി . ഉത്സവം കഴിഞ്ഞ പറമ്പ് പോലെ വിജനമായി കിടക്കുന്ന കീശ . ഷാപ്പ്‌ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ കുഞ്ഞൂഞ്ഞിന് തോന്നി . ഒട്ടും അമാന്തിച്ചില്ല. ഷാപ്പിന്റെ നേരെ നോക്കി കൊടുത്തു നല്ല നാല് കൊഞ്ഞനം .

4 . പടിഞ്ഞാറോട്ട് പോയാല്‍ ക്ലബ്‌ . അവിടെ ഉണ്ടാകും തന്റെ സല്സ്വഭാവികളായ സങ്ങാതിമാര്‍ . മാര്‍കളുടെ മെയിന്‍ പണി കള്ളടിയും ചീട്ടു കളിയും . പിന്നെ അല്ലറ ചില്ലറ വായ്‌ നോട്ടവും. പലരുടെയും വായില്‍ വിരലില്‍ എണ്ണാവുന്ന പല്ലുകള്‍ മാത്രേ ഉള്ളൂ . നാട്ടുകാരുടെ സ്നേഹപ്രകടനം അതിര് കവിയുമ്പോള്‍ പല്ലുകളുടെ എണ്ണം കുറയും എല്ലുകളുടെ എണ്ണം കൂടും . ഇപ്പൊ തന്നെ വായില്‍ പല്ലുകള്‍ കൊറഞ്ഞു വരികയാണ്. ഇനീം കുറക്കണോ?

വേണ്ട . ആദ്യം ക്ലബ്ബിലേക്ക് പോകാം . തീരുമാനം പെട്ടെന്നായിരുന്നതുകൊണ്ട് പിന്നെ കുഞ്ഞൂഞ്ഞ് മറ്റൊന്നും ചിന്തിച്ചില്ല. നേരെ അങ്ങ് നടന്നു . നടക്കുന്നതിനിടയിലാണ് കുഞ്ഞൂഞ്ഞ് ഒരു കാര്യം ശ്രദ്ധിച്ചത് . ചെരിപ്പിന്റെ വള്ളി പോട്ടാറായിരിക്കുന്നു . വള്ളിയെ നോക്കും തോറും കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു . നാട്ടിലെ ഏറ്റവും പുരാതന വസ്തുവായ വള്ളിയമ്മ . വള്ളിയമ്മ ഈസ്‌ നല്ലൊരു അമ്മ . ഒരു സ്ത്രീ രത്നം . വള്ളി രത്നത്തിന്റെ ഫര്താവിന്റെ പേര് വേലുക്കുട്ടി . വേലുക്കുട്ടിയും ഒരു രത്നമായിരുന്നു . വേലു രത്നത്തിന് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ . വൈകുന്നേരം കള്ളടിച്ചു പാമ്പായി വട്ടവും ചതുരവുമായി വന്നു വള്ളി രത്നതിനെ കുനിച്ചു നിര്‍ത്തി ടമാര്‍ പടാര്‍ എന്ന് ഭീകര ശബ്ദത്തില്‍ നടുപ്പുറത്ത് അലക്കും. ആദ്യമൊക്കെ വള്ളിയമ്മക്ക് ഈ പരിപാടി അല്പം പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് ഇതൊരു ശീലമായി മാറിയതോടെ ഇടി കിട്ടാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി . വേലു രത്നം കുടിച്ചു വന്നു ഇടിക്കാന്‍ മറന്നുപോയാലും ഫാര്യാ രത്നം ഉറക്കത്തീന്ന് വിളിചെണീപ്പിച്ചു ഇടിപ്പിക്കുമായിരുന്നു .

അങ്ങനെ ഒരുനാള്‍ വേലുക്കുട്ടി രത്നം മര്‍ഗയാ . ഇടി കൊള്ളാതെ വള്ളി മാതാവിനുണ്ടോ ഉറക്കം വരുന്നു ? തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉരുണ്ടും പിരണ്ടും നോക്കി. നോ രക്ഷ . വള്ളി രത്നം പുറത്തിറങ്ങി മുറ്റത്ത്‌ കൂടെ തേരാപ്പാരാ നടന്നു . അപ്പോഴാണ്‌ ഒരു ഞെട്ടിക്കുന്ന സത്യം വള്ളി മാതാജി കണ്ടത് . ചെരിപ്പിട്ടിട്ടില്ല . ചെരിപ്പും തപ്പി വീടിനു ചുറ്റും നടന്നപ്പോള്‍ വള്ളി മാതാജി രോമാഞ്ച കഞ്ചുകമണിയിക്കുന്ന കോരിത്തരിപ്പിക്കുന്ന ഒരു വസ്തു കണ്ടത് . അമ്മിയും അമ്മിക്കുഴയും . ഒട്ടും മടിച്ചില്ല . അമിക്കുഴയും എടുത്തു കൊണ്ട് തിരിച്ചു നടന്നു. ഓല മേഞ്ഞ മേല്‍ക്കൂരയിലേക്ക് അമ്മിക്കുഴ എറിഞ്ഞു . എന്നിട്ട് കുനിഞ്ഞു നിന്നു . അമ്മിക്കുഴ " ഭും " എന്ന ശബ്ദ വാദ്യ മേള ഘോഷത്തോടെ വള്ളിയമ്മയുടെ നടുപ്പുറത്ത് വന്നു വീണു .

ആഹഹഹ ... ചെറിയാന്‍ ജി ഇടിക്കുന്ന അതേ പോലെ തന്നെ . വള്ളി മാതാജിക്ക് ഹരം കയറി . പിന്നേം പിന്നേം അമ്മിക്കുഴ എറിഞ്ഞു . ഭും ഭും ശബ്ദം പിന്നേം പിന്നേം ... പത്തു പതിനഞ്ചു പ്രാവശ്യം എറിഞ്ഞതോടെ വള്ളിയമ്മക്ക് ഉറക്കം വന്നു തുടങ്ങി . അമ്മിക്കുഴ എടുത്തു വച്ചു പോയി സുഖമായി ഉറങ്ങുകയും ചെയ്തു .

മരിക്കുന്നത് വരെ വള്ളി മാതാജി ഈ കര്‍മ്മം ക്രിയ ചെയ്തിരുന്നു . മരിച്ചതിനു ശേഷം ചെയ്യാറുണ്ടോ എന്ന് അമ്മച്ചിയാണേ കുഞ്ഞൂഞ്ഞിന് ഒരു അറിവും ഇല്ല .

വള്ളി ചരിതം ആട്ടക്കഥ ഓര്‍ത്ത് നടക്കുന്നതിനിടയില്‍ കുഞ്ഞൂഞ്ഞ് മനസ്സില്‍ അഞ്ചാറു ലഡ്ഡു പൊട്ടുന്ന ഒരു കാഴ്ച കണ്ടു . കുറച്ചു മുമ്പിലായി നില്‍ക്കുന്നല്ലോ തന്‍റെ ഫ്രേമ ഫാജനം ... ഫ്രാണ ഫ്രേയസി ... ഞണ്ടുങ്കല്‍ ഓമന ... ഓമനയെ കണ്ട കുഞ്ഞൂഞ്ഞിന് വണ്ടര്‍ . കുഞ്ഞൂഞ്ഞിനെ കണ്ട ഓമനക്കു വണ്ടറോട് വണ്ടര്‍ . രണ്ടാളുടെം വണ്ടര്‍ കണ്ടു വണ്ടറടിച്ച കുഞ്ഞൂഞ്ഞിന്റെ മീശ രോമാങ്ങള്‍ക്ക് വരെ രണ്ടു ണ്ട ഉള്ള വണ്ടര്‍ ..

കുഞ്ഞൂഞ്ഞ് ഓമനയുടെ അടുത്തേക്ക് പതിയെ ചുവടു വച്ചു . ഓമനയുടെ ഞണ്ടിന്റെ കണ്ണു പോലെ തെങ്കോട്ടും വടങ്കോട്ടും ഉള്ള കണ്ണിലേക്കു നോക്കും തോറും കുഞ്ഞൂഞ്ഞിന് നാണകം . ഷോക്കടിച്ച കാക്ക പോലെ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് നാനകത്തോടെ നിലത്തു കാലു കൊണ്ട് ചേനയും ചക്കയും മാങ്ങയും ഇന്ത്യയുടെ ഫൂഫടവും വരച്ചു .

" ഓമന എന്താ ഇവിടെ നിക്കുന്നെ ? "

" ഞാന്‍ ചേട്ടനെ കാത്തു നിന്നതാ ... " ഓമനയുടെ കിളി മൊഴി .. കാക്കയും ഒരു കിളി തന്നെ എന്ന് കുഞ്ഞൂഞ്ഞ് മനസ്സില്‍ ഓര്‍ത്തു. തന്നെ പ്രോട്യൂസ് ചെയ്തവരോട്‌ അന്നാദ്യമായി കുഞ്ഞൂഞ്ഞിന് വെറുപ്പ്‌ തോന്നി . രോമാന്ജിക്കാന്‍ മരുന്നിനു പോലും ഒരു രോമമില്ലാത്ത ഒരു മഹനെ എന്തിനു ജനിപ്പിച്ചു എന്റെ നിന്തിരുവടിയായ ധന്യ പിതാവേ .... മുകളിലേക്ക് നോക്കി കുഞ്ഞൂഞ്ഞ് തന്‍റെ ഡാഡി യെ മനസ്സില്‍ പ്രാകി .

" എന്തിനാ എന്നെ കാത്തു നില്‍ക്കുന്നെ ? " കുഞ്ഞൂഞ്ഞിന് വള്ളി പൊട്ടാറായ ചെരുപ്പ് മുതല്‍ ആകാംക്ഷ പെരുത്ത്‌ കയറി തലയില്‍ വന്നു "ട്ടോ" എന്ന് പൊട്ടി .

ഓമന കുഞ്ഞൂഞ്ഞിന് ഒരു കമ്പനി കൊടുത്തു കൊണ്ട് നിലത്തു ചേന വരക്കാന്‍ ആരംഭിച്ചു .

"എനിക്ക് ..... എനിക്ക് ..... "

" എന്താ ? ഓമനയുടെയും ചെരിപ്പിന്റെ വള്ളി പൊട്ടാറായോ ? " കുഞ്ഞൂഞ്ഞിന്റെ കണ്ണുകള്‍ ഓമനയുടെ കാലുകളിലേക്ക് പോയി .

" അതല്ല .. എനിക്ക് ചേട്ടനെ ഇഷ്ടമാണ് ... "

ഹല്ലെല്ലൂയ്യ .. സ്തോത്രം ... കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പത്തിരുപത്തഞ്ചു ലഡ്ഡു ഒരുമിച്ചു പൊട്ടി . വീട്ടിലേക്കു ഓടിപ്പോയി തന്റെ മാതാജിയെ ചുമ്മാ ഒരു രസത്തിനു ഉന്തി മറിച്ചിടാനും വീടിനു ചുറ്റും കൈകൊട്ടിപ്പാടി നടക്കാനും കുഞ്ഞൂഞ്ഞിന് അദമ്യമായ ആശ ഉണ്ടായി . സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി ഓമനയുടെ കാലു വാരി നാല് അലക്ക് അലക്കിയാലോ എന്നും കുഞ്ഞൂഞ്ഞ് ചിന്തിച്ചു . എന്തിനാ വെറുതെ നാട്ടുകരെകൊന്ദ് പ്രാന്താ എന്ന് വിളിപ്പിക്കുന്നെ ? വേണ്ട .. തല്‍ക്കാലം തന്റെ ഫ്രേമ ഫാജനത്തെ ഫ്രേമിച്ചു ഫ്രേമിച്ചു പ്രേം കുമാറോ പ്രേം നസീറോ ആകാം .

കുഞ്ഞൂഞ്ഞ് പ്രേമപുരസ്സരം ഓമനയുടെ മുഖത്തേക്ക് നോക്കി . ആ നോട്ടം കണ്ട ഓമന പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നിന്നു

ഇനീപ്പ നാളെയാട്രാ ... !!!!

ഇതുവരെ പറഞ്ഞ കഥകളില്‍ നിന്നും ചെറിയൊരു ടേണിംഗ് പോയിന്‍റ്. ഈ കഥ എന്നെ ഉദ്ദേശിച്ചല്ല . എന്റെ റൂം മേറ്റ്‌ അയ്യൂബ് എന്ന മഹാ പ്രസ്ഥാനത്തെ വാഴ്ത്തിക്കൊണ്ടാകുന്നു . ആഹ്ലാദിപ്പിന്‍ .. ആഹ്ലാദിപ്പിന്‍ ...


അയ്യൂബ് ഈസ്‌ എ നല്ലൊരു മനിതന്‍ . കായംകുളത്തുള്ള ഒരു പാവം കുഞ്ഞാട് . ഈ ആടിന്‍റെ പ്രധാന പണി ഭക്ഷിക്കുക എന്നുള്ളത് മാത്രം . വിശപ്പിന്‍റെ അസ്കിത ഉള്ള ആളാണേയ്. അതോണ്ട് തന്നെ അദ്ദ്യേം ഉറക്കത്തില്‍ വരെ തീറ്റ തുടരും .

അയ്യൂബിനെപ്പറ്റി കൂടുതലായി പറയുകയാണെങ്കില്‍ അത് ഇപ്രകാരമായിരിക്കും

രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കും . പര്‍വ്വതം പോലെ ഉള്ള ദേഹത്ത് നിന്നും പുതപ്പ് വലിച്ചു മാറ്റി മൂരി നിവര്‍ത്തു ആന ചിന്നം വിളിക്കുന്നത്‌ പോലെ അഞ്ചാറു കോട്ടുവാ അങ്ങോട്ട്‌ വിടും . എന്നിട്ട് ഡോര്‍ തുറന്നു പുറത്തിറങ്ങി പല്ല് തേപ്പ് . പല്ല് തേച്ചു മുഖം കഴുകിയതിനു ശേഷം അടുക്കളയിലേക്കു വന്ന് തലേന്ന് രാത്രി ശേഖരിച്ചു വച്ചിരിക്കുന്ന കുബ്ബൂസ് നാലെണ്ണം എടുത്ത് ചറപറ തിന്നും . അതിനു ശേഷം ചായ തിളപ്പിച്ച്‌ മൂന്നു ഗ്ലാസ്‌ ചായയും കൂടി കുടിച്ചു കഴിഞ്ഞാല്‍ ഏതാണ്ട് ആശ്വാസമായി . ചെറിയ തോതില്‍ ഏമ്പക്കം വിടുമ്പഴേക്കും അദ്ദേഹത്തിന് ദൈവവിളി വരും . ദൈവ വിളി വന്ന് തുടങ്ങുന്ന സമയത്ത് അദ്ദേഹം ബാത്ത് റൂമിലേക്ക്‌ ഓടിക്കയറും . പിന്നീട് ബാത്ത്റൂമില്‍ നിന്നും ഇറങ്ങുന്നത് 8.15 ന് . അതുവരെ എന്താണ് അദ്ദേഹത്തിന് അതിനുള്ളില്‍ പരിപാടി എന്ന് അദ്ദേഹത്തിന് മാത്രം അറിയാവുന്ന അന്താരാഷ്‌ട്ര രഹസ്യങ്ങള്‍ !!!

ബാത്രൂമീന്നു ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ മേയ്ക്കപ്പാണ് . ടാര്‍ വീപ്പക്ക് പൌഡര്‍ ഇട്ട പോലെ ആയിരിക്കും മിക്ക ദിവസങ്ങളിലും മേയ്ക്കപ്പ് കഴിയുമ്പോള്‍ . അതിനു ശേഷം കണ്ണാടിയില്‍ നോക്കി മുഖത്ത് നിഷ്കളങ്ക ഭാവം വരുത്താന്‍ ശ്രമിക്കും . പക്ഷെ കാണുന്ന നമുക്ക് ഫീല്‍ ചെയ്യുന്നത് കാട്ടെരുമ കോട്ടുവായിടുന്നതായിട്ടാണ് . കമ്പനിയിലെ കൂതറ സ്റ്റാഫിനെ ബോധ്യപ്പെടുത്താനാണ് ഈ നിഷ്കളങ്കത പ്രാക്റ്റീസ് ചെയ്യുന്നത് . കമ്പനീലെ ബംഗാളികള്‍ക്ക് എന്ത് നിഷ്കളങ്കത , എന്ത് സൌന്ദര്യ ബോധം !!!

ഒരു ദെവസം അയ്യൂബിന് ഒരാഗ്രഹം. ഷുഗറും പ്രഷറും ഒക്കെ ഒന്ന് ചെക്ക് ചെയ്യണം. ഈ സന്തോഷ വാര്‍ത്ത ആഘോഷപൂര്‍വ്വം എന്നെയും മറ്റൊരു സഹമുറിയനായ സുധിയെയും അയ്യൂബ് ചെണ്ട കൊട്ടി അറിയിച്ചു. അയ്യൂബിന്റെ സ്വഭാവോം കയ്യിലിരിപ്പും അറിയാവുന്ന ഞാനും സുധീം കണ്ണില്‍ കണ്ണില്‍ നോക്കി കഥയും കവിതയും കഥാപ്രസംഗവും ഒരു പൊടിക്ക് കുച്ചിപ്പുടിയും പറഞ്ഞു. സുധി ഇപ്രകാരം ആന്‍ഡ് ഇപ്പടി ഉവാച ടു അയ്യൂബ്

" അല്ല അളിയാ .. ഡോക്റ്റര്‍ ഡയറ്റിന്ഗ് എങ്ങാനും പറഞ്ഞാലോ? കവി എന്ത് ചെയ്യും? "

" ആ അതൊന്നും പറയത്തില്ലെടാ സുധിയേ .... നമുക്കൊന്നങ്ങു പോയി നോക്കാം "

അയ്യൂബിന് എല്ലാം മാഫീ മുഷ്കില്‍ ഹേ !!!

ശരി മ്പ്രാ !!! അവശര്‍ .. ആലംബ ഹീനര്‍. ഞാനും സുധീം അണിഞ്ഞൊരുങ്ങി. അയ്യൂബ് പൌഡര്‍ ടിന്നുമായി ഒരു ചെറിയ മല്പ്പിടിത്തം നടത്തുകയാണ്. ടിന്നില്‍ ഇല്ലാത്ത പൌടറിനു വേണ്ടി ഉള്ള അതി ഘോരമായ യുദ്ധം. ആ ടിന്നിനെങ്ങാന്‍ ജീവന്‍ ഉണ്ടാര്‍ന്നേല്‍ പീഡനത്തിന് പത്തു പ്രാവശ്യം കേസ് കൊടുത്തേനെ. അയ്യൂബ് ജയിലില്‍ കിടന്നു പണ്ടാരടങ്ങിയേനെ. ഡോക്റ്ററുടെ അടുത്ത് ചെക്കിങ്ങിനു പോകാന്‍ പറ്റാതെ ചമ്മിപ്പോയേനെ ....

അയ്യൂബ് മുന്നില്‍. ഞാനും സുധിയും തൊട്ടു പിന്നില്‍. അമ്പലത്തിലേക്ക് എഴുന്നള്ളത്തിനു ആനയെ കൊണ്ടോകുന്ന ഒരു പ്രതീതി. അത് സത്യം ആണെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന രീതിയില്‍ ആന ചിന്നം വിളിക്കുന്ന അതെ പവറില്‍ ; അതേ ഈണത്തില്‍ ; അതേ താളത്തില്‍ ... ഇടയ്ക്കിടെ അയ്യൂബ് കോട്ടുവായിട്ടുകൊണ്ടിരുന്നു.

നടക്കുന്ന വഴി സുധി പയ്യെ എന്നെ തോണ്ടി. ബദലായി ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി. അത് പറഞ്ഞപ്പഴാ ഓര്‍ത്തത്. എനിക്ക് മാത്രം സാധ്യമാകുന്ന ചില പ്രത്യേക അഭ്യാസങ്ങള്‍ എനിക്കറിയാം. അവയില്‍ ചിലതാണ്  കണ്ണുരുട്ടുക, ചെവിയില്‍ വിരലിട്ട് പമ്പരം പോലെ കറക്കുക, മൂക്കില്‍ വിരലിട്ടു തിരിക്കുക തുടങ്ങിയ മറ്റൊരാള്‍ക്കും സാധിക്കാത്ത കാര്യങ്ങള്‍ . ഉരുട്ടിയതിന്റെ ഫലമായി സുധി എന്റെ ചെവീല്‍ പറഞ്ഞു

" അളിയാ .. ഈ ആനയെ ഒറ്റയ്ക്ക് മേയാന്‍ വിട്ട് നമുക്കങ്ങു മുങ്ങിയാലോ? "

" വേണ്ട്രാ ... നമ്മള് മുങ്ങിയാ ആ കാരണം പറഞ്ഞു സങ്കടം തീര്‍ക്കാന്‍ വേണ്ടി അഞ്ചു പ്ലേറ്റ് ബിരിയാണി തിന്നുകളേം ആ പന്നി ..!!! "

" എന്നാപ്പിന്നെ വേണ്ടല്ലേ ... ആ പോട്ട് "

അങ്ങനെ എഴുന്നള്ളത്ത് ആശുപത്രീല്‍ എത്തി. ആശുപത്രിയില്‍ കണ്ടമാനം ജനം. ആള്‍ക്കാരെ കണ്ടതേ അയ്യൂബിനു വന്നത് സങ്കടം. അത്രേം ആള്‍ക്കാര് പോണ വരെ കാത്തു നികക്ണ്ടേ... അതുവരെ ഒന്നും തിന്നാതിരിക്കണ്ടേ .... !! പാവം അയ്യൂബ് !!!

കൊറേ നേരം കാത്തിരുന്നു അവസാനം ഡോക്റ്ററുടെ ക്യാബിനില്‍ കയറി. ആദ്യം ഡോര്‍ തുറന്ന് അകത്തു കയറിയത് അയ്യൂബ്. തൊട്ടു പിന്നിലായി അയ്യൂബിന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും സുധിയും. ഡോക്റ്ററുടെ അടുത്ത് ഒരു നൈസ് നേഴ്സ് . നേഴ്സിനെ കണ്ടപ്പോള്‍ അയ്യൂബിനു എന്നും ചെക്ക് ചെയ്യാന്‍ തോന്നണേ എന്ന് വരെ തോന്നിപ്പോയി.

അയ്യൂബ് ഡോക്റ്ററുടെ അടുത്ത് കസേരയില്‍ ഇരുന്നു. കസേര ഒരൊറ്റ കരച്ചില്‍. മലയാളത്തില്‍ കണ്‍വര്‍ട്ട് ചെയ്‌താല്‍ അത് ഏതാണ്ട് ഈ രീതിയില്‍ വരും

" ന്റമ്മച്ച്ചിയേ..............യ് ... ഞാന്‍ ചത്തേ ...................... !!!!!!! "

പാവം കസേര.

ഡോക്റ്റര്‍ അയ്യൂബിനോട് ചോദിച്ചു " എന്താ അസുഖം? "

" ശരീരം വല്ലാതങ്ങ് തടിക്കുവാ ഡോക്റ്ററെ .. ഒന്ന് ചെക്ക് ചെയ്യണം. ഷുഗര്‍ ഒണ്ടോ കൊളസ്ട്രോള്‍ ഒണ്ടോ .. ഷുഗര്‍ ഒണ്ടോ .... എല്ലാം ഒന്ന് ചെക്ക് ചെയ്യണം !!! " ഇത്രയും ഒറ്റയടിക്ക് പറഞ്ഞു തീര്ന്നപ്പഴേക്കും അയ്യൂബിനു വിശക്കാന്‍ ആരംഭിച്ചു. അയ്യൂബ് കൊതിയോടെ ചുറ്റും നോക്കി. തിന്നാന്‍ പറ്റിയ ഒന്നും ഇല്ല. നോട്ടം നേഴ്സിന്റെ നേരെ തിരിഞ്ഞതും സുധി അയ്യൂബിന്റെ കയ്യില്‍ പിടിച്ചു ഞെക്കി.

" അത് നെയ്യലുവ ഒന്നും അല്ല. നേഴ്സാ ... " സുധി പയ്യെ അയ്യൂബിന്റെ ചെവിയില്‍ പറഞ്ഞു

" വായൊന്നു പൊളിച്ചേ .... " ഡോക്റ്റര്‍ അയ്യൂബിനോട് ആജ്ഞാപിച്ചു

കേട്ടപാടെ വല്ലതും തിന്നാന്‍ കൊടുക്കാനാണെന്ന് കരുതി അയ്യൂബ് തന്റെ വലിയ വാ മാക്സിമം തുറന്നു.

" എന്തുവാടേ ഇത് ? കൊങ്കണ്‍ തുരങ്കമോ? അത്രയൊന്നും തുറക്കണ്ട. ശകലം അടച്ചു പിടി "

ഡോക്റ്റര്‍ ടോര്‍ച്ചടിച്ചു അയ്യൂബിന്റെ വായില്‍ ചില ഗവേഷണ പരീക്ഷണങ്ങള്‍ നടത്തി.

പരീക്ഷണത്തിന്റെ ഫലം ഏതാണ്ട് ഇങ്ങനെ ആയിരുന്നു.

1. അയ്യൂബ് പല്ല് തേച്ചിട്ട് കുറച്ചു ദിവസം ആയിരിക്കുന്നു
2. ഇന്ന് രാവിലെ തിന്ന കുബ്ബൂസ് അതേപടി പല്ലില്‍ ഇരിപ്പുണ്ട്
3. നാറ്റം പെറ്റ തള്ള സഹിക്കൂല.
4. പരീക്ഷണത്തിനിടയില്‍ അയ്യൂബ് ടോര്‍ച്ച് കടിച്ചു തിന്നാന്‍ നോക്കി.

" സാധാരണ എന്തൊക്കെയാ കഴിക്കാറ്? " പരീക്ഷണത്തിന്റെ അവശത വകവെക്കാതെ ഡോക്റ്റര്‍ ചോദിച്ചു.

" എട്ടു പൊറോട്ട, രണ്ടു പാക്കറ്റ് കുബ്ബൂസ്, പഴംകഞ്ഞി, ആറു കോഴിമൊട്ട. പിന്നെ ഓട്സ് കുറുക്കിയതും " അയ്യൂബ് തന്റെ മെനു വിവരിച്ചു

ഡോക്റ്ററുടെ വാ അയ്യൂബിന്റെ വായെക്കാള്‍ വലിപ്പത്തില്‍ തുറന്നു. അമ്പടാ ... എന്തോരം വലിയ വായ .. അയ്യൂബ് ചമ്മിപ്പോയി.

" ഒരു ദെവസം ഇത്രയൊക്കെ കഴിക്കുവോ? ... ഡോക്റ്റര്‍ തന്റെ വാ അടയ്ക്കാന്‍ കൂട്ടാക്കാതെ ഞെട്ടിക്കൊണ്ടിരുന്നു

" ഒരു ദേവസം അല്ല ഡോക്റ്ററെ .. ഒരു നേരം .. !!! " അയ്യൂബ് ദയനീയമായി ഡോക്റ്ററെ നോക്കി.

ഡോക്റ്ററുടെ വാ ട്ടപ്പേ എന്ന ഒരു സൌണ്ട് ഉണ്ടാക്കി അടഞ്ഞു. അയ്യൂബ് നോക്കിയതിനേക്കാള്‍ ദയനീയമായി ഡോക്റ്റര്‍ അയ്യൂബിനെ നോക്കി. നേഴ്സ് ആണെങ്കില്‍ ഇപ്പൊ കരയും എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്.

ഡോക്റ്റര്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു " ഹേയ്ശ്ശ്ശ് ...... " നിശ്വാസം അതിന്റെ പാട്ടിനു പോയി

ഡോക്റ്റര്‍ സാവധാനം എഴുന്നേറ്റു. കഴുത്തില്‍ നിന്നും സ്റ്റെതസ്ക്കൊപ്പ് ഊരി മേശപ്പുറത്തു വച്ചു. ദയനീയമായി അയ്യൂബിനെ ഒന്നൂടെ നോക്കി. ശേഷം ആഞ്ഞങ്ങു തൊഴുതു.

" സാറ് മാപ്പാക്കണം. ഇവിടെ ആനകളെ ചികില്സിക്കാറില്ല "

" സാറേ .. ഇത് ആനയല്ല. മനുഷ്യന്‍ തന്നാ .. കണ്ടില്ലേ രണ്ടു ചെവി ഒണ്ട്. ഒരു മൂക്കൊണ്ട്. പോരാത്തതിന് ഷര്‍ട്ടും പാന്റും ഇട്ടിട്ടൊണ്ട്. മനുഷ്യന്‍ തന്നാ ... " സുധി ഡോക്റ്റര്‍ക്ക്‌ വിജ്ഞാനം പകര്‍ന്നു കൊടുത്തു.

വിജ്ഞാനം പകര്‍ന്നു കിട്ടിയ ഡോക്റ്റര്‍ വിജ്ഞാനി ആയി, വിജ്ഞാനി അയ്യൂബിനെ ഉപദേശിച്ചു,

" തീറ്റ കുറയ്ക്കണം. രാവിലെ ഒരു കുബ്ബൂസ് തിന്നാം. ഉച്ചക്ക് ഒരു പ്ലേറ്റ് ചോറ്. രാത്രി രണ്ടു ചപ്പാത്തി. ഇത്രേ കഴിക്കാന്‍ പാടുള്ളൂ "

അയ്യൂബിന്റെ സകല ഗ്യാസും പോയി. കണ്ണ് നിറഞ്ഞു. ശബ്ദം താഴ്ത്തി അയ്യൂബ് ഡോക്റ്റരോട് ചോദിച്ചു

" ചോറിന്റെ പ്ലേറ്റ് കുറച്ചു വലിപ്പം കൂടിയാല്‍ പ്രശ്നോണ്ടോ ? ??? "

" എറങ്ങിപ്പോടാ ................................. !!!!!!!!!!!!!! "

ഡോക്റ്ററുടെ അലര്‍ച്ചയില്‍ ആശുപത്രി കുലുങ്ങി.

അയ്യൂബിനേം വലിച്ചു ഞാനും സുധിയും പുറത്തു ചാടി. ആശുപത്രിയുടെ പുറത്ത് എത്തിയ പാടെ അയ്യൂബ് ചോദിച്ചു

" അളിയാ .... നമുക്ക് വല്ലോം കഴിക്കാം? ?? "

" അപ്പൊ ഡയറ്റിംഗ് ?? " സുധിയും വാ പൊളിച്ചു
.
" ഓ .... ഇനീപ്പം നാളെയാട്ട്രാ ................ "

ഞങ്ങളുടെ മനസ്സില്‍ ഉരുണ്ടു കൂടിയ തെറി വിളിയുടെ ഗാംഭീര്യം ഒട്ടും ചോര്‍ന്നു പോകാതെ അടുത്ത് നിന്ന ഒരു ലൈന്‍ ബസ്സ് നീട്ടി ഒരു ഹോണടിച്ചു